ദില്ലി: ഇസ്രായേൽ- പലസ്തീൻ യുദ്ധ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ വ്യോമ – നാവിക സേനകൾക്ക് തയാറെടുക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേൽ ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാറായിട്ടില്ലെന്നാണ് ഇന്ത്യ വിലയിരുത്തിയത്. എന്നാൽ അത്തരം നടപടി വേണ്ടിവരുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ സേനകൾ സജ്ജമായിരിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
യുദ്ധം എത്രനാൾ നീളുമെന്നാണ് കേന്ദ്രം നിരീക്ഷിക്കുന്നത്. മുൻകരുതലെന്ന നിലയ്ക്കാണ് വ്യോമസേനയ്ക്കും നാവിക സേനയ്ക്കും ജാഗ്രത നിർദേശം കൊടുത്തിട്ടുള്ളത്. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കാനാണ് സാധ്യത.
ഇസ്രയേലിൽ താമസിക്കുന്ന ഇന്ത്യാക്കാർക്ക് ഇന്നലെതന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പലസ്തീനിലെ ഇന്ത്യാക്കാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഹെല്പ് ലൈൻ നമ്പറുകളടക്കം നൽകിയിട്ടുണ്ട്. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ ആശ്രയിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക