സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് സ്തനാര്‍ബുദം. 2020 ല്‍ മാത്രം, ലോകത്ത് ഏകദേശം 2.26 ദശലക്ഷം പുതിയ സ്തനാര്‍ബുദ കേസുകളും 6,85,000 സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്ലോബോകാന്‍ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം മനസിലാക്കി കൊണ്ട് 1987 മുതല്‍ ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിച്ചു വരികയാണ്.
100,000 സ്ത്രീകളില്‍ 45.6 ശതമാനം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണനിരക്ക് 1,00,000 സ്ത്രീകളില്‍ ഏകദേശം 15.2 ആണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീകളില്‍ മാത്രമല്ല സ്തനാര്‍ബുദം വരുന്നത്. പുരുഷന്മാരിലും രോഗം കണ്ടുവരുന്നുണ്ട്. 41,000 പുതിയ കേസുകള്‍ പുരുഷന്മാരില് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്തനാര്‍ബുദത്തില്‍ നിന്നുള്ള മരണനിരക്ക് സ്ത്രീകളില്‍ വളരെയധികം കൂടുതലാണ്.
പ്രായത്തിനനുസരിച്ച് സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുന്നുവെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ പ്രായമാകുമ്പോള്‍ പതിവായി സ്ക്രീനിംഗ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ഉണ്ടെങ്കില്‍ ആ കുടുംബത്തിലുള്ള സ്ത്രീകള്‍ ഉയര്‍ന്ന അപകടസാധ്യതയിലാണ്. നിര്‍ബന്ധമായും അവര്‍ ഇടയ്ക്കിടെ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്. മുമ്പ് ഒരു സ്തനത്തില്‍ അര്‍ബുദം വന്നവര്‍ക്ക് അടുത്ത സ്തനത്തില്‍ വരാനുള്ള സാധ്യത കൂടുതലാണ്.
BRCA1, BRCA2 എന്നിവ പോലുള്ള പ്രത്യേക ജനിതകമാറ്റങ്ങള്‍ സ്തനാര്‍ബുദ സാധ്യത ഗണ്യമായി ഉയര്‍ത്തും. ഇത്തരക്കാര്‍ക്ക് ശ്രദ്ധയോടെയുള്ള സ്ക്രീനിങ്ങും പ്രതിരോധ നടപടികളും ആവശ്യമായി വന്നേക്കാം. അമിതവണ്ണം, ശാരീരികമായി സജീവമല്ലാത്ത സ്ത്രീകള്‍, പുകവലി, മദ്യപാനം എന്നിവ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക