ദോഹ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനാണ് പ്രഥമ പരിഗണനയെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനൊപ്പം നടത്തിയ സംയുക്തവാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്. ഗസ്സയില്‍ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഖത്തര്‍ അമീറും ആവശ്യപ്പെട്ടു.
ഗസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമത് അല്താനിയുമായായിരുന്നു ആദ്യ ചര്‍ച്ച. ഗസയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം പശ്ചിമേഷ്യയിലെ മറ്റു മേഖലകളിലേക്ക് വ്യാപിക്കരുതെന്ന് അമീര്‍ പറഞ്ഞു. അതുപോലെ ഗസയിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ജീവന്‍രക്ഷാ ദൗത്യത്തിനുമായി മാനുഷിക ഇടനാഴി അടിയന്തിരമായി തുറക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.
ഗസയില്‍ വെടി നിര്‍ത്തലിനും സമാധാനം പുനസ്ഥാപിക്കാനും ശ്രമിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി വ്യക്തമാക്കി. സ്വതന്ത്ര പലസ്തീന് നിലവില്‍ വരണമെന്ന ഖത്തറിന്റെ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം ഇസ്രയേലില്‍ സ്വീകരിച്ച അതേ നിലപാട് തുടര്‍ന്ന ബ്ലിങ്കന്‍ ഹമാസാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നും ഹമാസിനെ എല്ലാ രാജ്യങ്ങളും തള്ളിപ്പറയണമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക