ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം ആ വ്യക്തി അറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന പ്രസ്താവനയുമായി ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ ഫോണ്‍ സംഭാഷണം ഭര്‍ത്താവ് ചോര്‍ത്തിയ സംഭവത്തിലാണ് നിർണായക കോടതി വിധി ഉണ്ടായത്.
2019ല്‍ തുടങ്ങിയ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 38 കാരിയായ യുവതി ജീവനാംശം ആവശ്യപ്പെട്ട് ഭര്‍ത്താവിനെതിരെ മഹാസമുന്ദ് ജില്ലയിലെ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതേസമയം യുവതിയുടെ ഒരു നിശ്ചിത സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും യുവതിയെ ക്രോസ് വിസ്താരം ചെയ്യണമെന്നും ഭര്‍ത്താവ് കോടതിയില്‍ ആവശ്യപ്പെട്ടു. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും അതിനാല്‍ ജീവനാംശം നല്‍കേണ്ടതില്ലെന്നുമാണ് ഭര്‍ത്താവ് കുടുംബ കോടതിയില്‍ പറഞ്ഞത്.
എന്നാല്‍ യുവതിയുടെ സ്വകാര്യതയെ ഹനിക്കുന്ന ഉത്തരവാണ് കുടുംബ കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന് 2022 ല്‍ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി ഛത്തീസ്ഗഡ് ഹൈക്കോടതിയെ സമീപിച്ചു. ഛത്തീസ്ഗഡ് ഹൈക്കോടതി ജസ്റ്റിസ് രാകേഷ് മോഹൻ പാണ്ഡെ കുടുംബ കോടതിയുടെ വിധി റദ്ദാക്കി. ഭാര്യയുടെ അറിവില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘമായി ജഡ്ജി ചൂണ്ടിക്കാട്ടി. കുടുംബ കോടതി നിയമപരമായ പിശക് വരുത്തിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക