ഇന്ത്യ ഒരു തരത്തിലും തീവ്രവാദത്തെയോ, തീവ്രവാദ പ്രവർത്തനങ്ങളെയോ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി ലോക്സഭാ സ്പീക്കർ ഓം ബിർള രംഗത്ത്. ജി20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരോട് ഇക്കാര്യം വ്യക്തമാക്കിയതായി ബിർള മാധ്യമങ്ങളോട് പ്രതികരിച്ചു.
ശനിയാഴ്ച ഡൽഹിയിൽ സമാപിച്ച പാർലമെന്റ് 20 ഉച്ചകോടിക്കിടെ ജി20 രാജ്യങ്ങളിലെ സ്പീക്കർമാരുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. പ്രധാനമന്ത്രിയും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. തീവ്രവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കും ഇന്ത്യയിൽ സ്ഥാനമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്” എന്നാണ് ലോക്സഭാ സ്പീക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. വിദേശത്ത് വിഘടനവാദ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ഇന്ത്യയിലെ സാന്നിധ്യത്തെക്കുറിച്ച് ജി 20 രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും സ്പീക്കർ വിഷയം ഉന്നയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“തീവ്രവാദത്തിൽ സർക്കാറിന് വ്യക്തമായ നയമുണ്ട്, അത് ജാതിയോ മതമോ ആകട്ടെ – തീവ്രവാദം തീവ്രവാദം തന്നെയാണ്, ഒരു തീവ്രവാദത്തിനും ഇന്ത്യയിൽ ഒരു പിന്തുണയും ലഭിക്കില്ല. ഇതാണ് വ്യക്തമായ സർക്കാർ നയം” എന്നും ബിർള വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക