കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര് അരവിന്ദാക്ഷന് ഇന്ന് നിര്‍ണ്ണായക ദിവസം. കേസില്‍ അരവിന്ദാക്ഷന്റെ ജാമ്യാഹര്‍ജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹര്‍ജി പരിശോധിക്കുന്നത്.
ഇഡി തെറ്റായ വിവരങ്ങള്‍ നല്കാന് സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരില്‍ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്റെ വാദം. കരുവന്നൂര്‍ തട്ടിപ്പിലെ മുഖ്യപ്രതി സതീശ് കുമാറും സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അരവിന്ദാക്ഷനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടാനുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നും തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നുമാണ് അരവിന്ദാക്ഷന് കോടതിയെ അറിയിച്ചത്. എന്നാല്‍ പി ആര് അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക