കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലത്തിനെതിരായ ശിക്ഷാ വിധി ഇന്ന്. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിക്കുക. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിക്കുക. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.
ജീവപരന്ത്യം തടവുശിക്ഷ കിട്ടാവുന്ന നാല് കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനായിട്ടുണ്ട്. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഗുരുതര സ്വഭാവമുള്ള മൂന്ന് പോക്സോ കുറ്റങ്ങളടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കൽ തുടങ്ങിയ 13 കുറ്റങ്ങളും കോടതി ശരിവെച്ചിരുന്നു.
പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടോ എന്ന റിപ്പോർട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ശിക്ഷാ വിധി. പ്രതിയുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക