ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രിയില്‍ നിന്ന് ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി ഇസ്രയേല്‍ സൈന്യം. അല്‍ഷിഫ ആശുപത്രി പിടിച്ചെടുത്ത് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
യുദ്ധ ടാങ്കുകള്‍ ആശുപത്രി വളപ്പില്‍ പ്രവേശിച്ചിട്ടുണ്ട്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം. അല്‍ഷിഫ ആശുപത്രിക്കടിയില്‍ ഹമാസിന് കമാന്‍ഡര്‍ സെന്റര്‍ ഉണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇവിടെ നിന്നുള്ള തുരങ്കങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനാലാണ് സൈനിക ദൗത്യം വേണ്ടി വന്നതെന്ന് ഇസ്രയേല്‍ സേന പറയുന്നു.
അതേസമയം, ഹമാസും ഇസ്രയേലും തമ്മില്‍ ധാരണയുണ്ടാക്കാന്‍ ഖത്തറിന്റെ ശ്രമം. 50 ബന്ദികളെ വിട്ടയക്കുന്നതിലും മൂന്നുദിവസത്തെ വെടിനിര്‍ത്തലിനുമാണ് ശ്രമമെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലിന്റെ തടവിലുള്ള പലസ്തീനിയന്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്നതും ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതും ധാരണയുടെ ഭാഗം. അമേരിക്കയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഖത്തറിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക