മുംബൈ: ഇലക്ട്രോണിക് വാഹന ഇറക്കുമതിക്ക് ടെസ്ല ഇന്‍കോര്‍പ്പറേഷനുമായി ഇന്ത്യ കരാറിലെത്തുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകല്‍. അടുത്ത വര്‍ഷം മുതല്‍ രാജ്യത്തേക്ക് ഇലക്ട്രിക് കാറുകള്‍ കയറ്റി അയയ്ക്കാനും രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു ഫാക്ടറി സ്ഥാപിക്കാനും യുഎസ് വാഹന നിര്‍മ്മാതാവിനെ അനുവദിക്കുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിക്കിടെ ടെസ്ലയുമായുള്ള കരാറില്‍ പ്രഖ്യാപനം നടത്താനുള്ള സാധ്യതകളും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം എന്ന നിലയില്‍ ടെസ്ല പ്ലാന്റിന്റെ കടന്നുവരവിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത് ഗുജറാത്തിനാണ്. ഇതിനകം തന്നെ വൈദ്യുത വാഹനങ്ങള്‍ക്കും കയറ്റുമതിക്കുമായി നല്ലൊരു സാഹചര്യം കെട്ടിപ്പടുത്തിട്ടുള്ള മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും പരിഗണനയിലുണ്ട്.
ഏത് പ്ലാന്റിലും ടെസ്ല തുടക്കത്തില്‍ നടത്തുന്ന ചുരുങ്ങിയ നിക്ഷേപം ഏകദേശം 2 ബില്യണ്‍ ഡോളറിന്റേതാണ്. കൂടാതെ രാജ്യത്ത് നിന്ന് 15 ബില്യണ്‍ ഡോളര്‍ വരെ ചെലവിട്ട് വാഹന ഭാഗങ്ങള്‍ വാങ്ങുന്നതിനും ടെസ്ല ശ്രമം നടത്തും. ചിലവ് കുറയ്ക്കാന്‍ ചില ബാറ്ററികള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും കമ്പനി ശ്രമിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക