ലോകത്ത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കൂട്ടുന്നത് സമ്പന്നരായ ഒരു ശതമാനം ധനികരാണെന്ന് പഠനം. കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച് ഓക്സ്ഫാം ഇന്റര്‍നാഷണല്‍ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തെ അതിസമ്പന്നരുടെ ഒരു വര്‍ഷത്തെ ജീവിതശൈലി കണക്കാക്കുകയാന്നെകില്, അവരുപയോഗിക്കുന്ന അത്യാഢംബര ഉല്പന്നങ്ങളില് നിന്നും വാഹനങ്ങളില്‍ (ആഡംബര ജെറ്റുകള്‍ ഉള്‍പ്പടെ) നിന്നും പുറംതള്ളപ്പെടുന്ന കാര്‍ബണിന്റെ വ്യാപ്തിയും തോതും ദാരിദ്ര്യ രേഖയ്ക്ക് പിന്നിലുള്ള സാധാരണക്കാര്‍ ഏകദേശം 1,500 വര്‍ഷമെടുത്ത് പുറംതള്ളുന്ന കാര്‍ബണ്‍ അളവിലും കൂടുതലായിരിക്കുമെന്നാണ് ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലോകത്ത് കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെ നേരിടാന്‍ ആഞ്ഞ് ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് കുറച്ചുകൊണ്ടുവന്ന് പൂജ്യത്തില്‍ എത്തിക്കേണ്ടത് ഭൂമിയുടെതന്നെ നിലനില്‍പ്പിന് അനിവാര്യമാണെന്നാണ് ഓരോ കാലാവസ്ഥാ ഉച്ചകോടിയിലും ഊന്നി പറയുന്നത്.
ഈ സാഹചര്യത്തിലാണ് സമ്പന്നരുടെ ജീവിതശൈലി കാലാവസ്ഥ വ്യതിയാനത്തില്‍ പ്രതിഫലിപ്പിക്കുന്ന ദോഷവശങ്ങളെ കുറിച്ച് പുറത്തുവരുന്നത്. ഇത് സമൂഹത്തിന്റെ താഴെ തട്ടിലുള്ള സമൂഹങ്ങള്‍ക്കും കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടാനുള്ള ആഗോള ശ്രമങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ആഗോളതലത്തില്‍ സാധാരണക്കാരും സമ്പന്നരും തമ്മിലൊരു കാലാവസ്ഥാ അസമത്വം നിലനില്‍ക്കുന്നുണ്ട്. സമ്പന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ശതകോടീശ്വരന്മാരും കോടീശ്വരന്മാരും പ്രതിവര്‍ഷം ഒരു കോടിയിലധികം പ്രതിഫലം വാങ്ങുന്നവരുമുള്പ്പെടെ ഏകദേശം ഏഴ് കോടി ജനങ്ങളടങ്ങുന്ന ഈ എലൈറ്റ് ഗ്രൂപ്പാണ് 2019ലെ മൊത്തം കാര്‍ബണ്‍ ഡൈഓക്സൈഡ് (CO2) ഉദ്വമനത്തിന്റെ 16 ശതമാനത്തിനും കാരണം.
ദാരിദ്ര്യത്തില്‍ കഴിയുന്ന ആളുകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട വംശീയ സമൂഹങ്ങള്‍, കുടിയേറ്റക്കാര്‍, സ്ത്രീകള്‍, പെണ്‍കുട്ടികള്‍, തുറസ്സായ സ്ഥലങ്ങളില്‍ അതികഠിനമായ കാലാവസ്ഥയ്ക്ക് ഇരയാകാവുന്ന വീടുകളില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരെയാണ് കാര്‍ബണ്‍ പുറന്തള്ളളിലൂടെയുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക. വികസിത രാജ്യങ്ങളിലെ 91 ശതമാനം മരണങ്ങളും കാലാവസ്ഥാ വ്യതിയാനം മൂലമാണെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക