വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന വിക്രം-ഗൗതം വാസുദേവ് മേനോന് ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് വീണ്ടും മാറ്റി. ഗൗതം വാസുദേവ് മോനോന് എക്സില്‍ പോസ്റ്റ് ചെയ്ത കുറുപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റിലീസ് മാറ്റിവെയ്ക്കുന്നതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായ ചില പ്രശ്നങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നോടിയായി ഓണ്‍ലൈന്‍ ബുക്കിങ് ഉള്‍പ്പെടെ ആരംഭിച്ചിരുന്നു. അതിനിടെയാണ് പുലര്‍ച്ചെയോടെ ക്ഷമാപണ കുറിപ്പുമായി ഗൗതം മേനോന് എത്തിയത്. ചിത്രം നിശ്ചയിച്ച സമയത്തുതന്നെ തിയേറ്ററുകളിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് കുറുപ്പില്‍ വ്യക്തമാക്കി.
”ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്ക്രീനുകളില്‍ എത്തില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിങ്ങും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയംഗമമായ പിന്തുണ ഞങ്ങളെ മുന്നോട്ടുനയിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ കൂടി, ഞങ്ങള്‍ എത്തും.” ഗൗതം മേനോന് കുറിച്ചു.
സിനിമ ചെയ്യുന്നതിനായി ഗൗതം മേനോന് പ്രമുഖ ബാനറില്‍ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. രണ്ടുകേസുകളാണ് ധ്രുവനച്ചത്തിരം റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയുമുള്ളത്. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ പണം കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക