ലക്നൗ: നവംബര്‍ 25 സംസ്ഥാനത്ത് വെജിറ്റേറിയന്‍ ഡേ ആയിരിക്കുമെന്നും ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് നവംബര്‍ 25 ന് എല്ലാ ഇറച്ചിക്കടകളും അറവുശാലകളും അടച്ചിടണമെന്നും ഉത്തരവില്‍ പറയുന്നു. സാധു ടി.എല്‍ വസ്വാനിയുടെ ജന്മദിനം പ്രമാണിച്ചാണ് ‘നോ നോണ്‍, വെജ് ഡേ’ പ്രഖ്യാപിച്ചതെന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഒരു ഇന്ത്യന്‍ വിദ്യാഭ്യാസ വിചക്ഷണനായിരുന്നു സാധു തന്‍വര്‍ദാസ് ലീലാറാം വസ്വാനി മീരാ മൂവ്മെന്റ് ഇന്‍ എഡ്യൂക്കേഷന്‍ ആരംഭിക്കുകയും സിന്ധിലെ (ഇപ്പോള്‍ പാകിസ്ഥാനില്‍) ഹൈദരാബാദില്‍ സെന്റ് മീരാസ് സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് പൂനെയില്‍ ദര്ശന് മ്യൂസിയം തുറന്നത്. സാധു വസ്വാനിയുടെ ജന്മദിനമായ നവംബര്‍ 25 അന്താരാഷ്ട്ര മാംസരഹിത ദിനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ഭക്ഷ്യ ഉല്പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്പന എന്നിവയ്ക്ക് യുപി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം.
ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷന് കമ്മീഷണര്‍ അനിതാ സിംഗ് ആണ് ഹലാല്‍ ഉല്പന്നങ്ങള് നിരോധിച്ച് ഉത്തരവിറക്കിയത്. ഹലാല്‍ ലേബല്‍ പതിച്ച ഉത്പന്നങ്ങളുടെ നിര്‍മാണം, സംഭരണം, വിതരണം, വില്പന എന്നിവയുടെ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി, ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന എന്നിയുടെ നിരോധനം ഉത്തര്‍പ്രദേശില്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് ഉത്തര്‍പ്രദേശ് ഫുഡ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക