തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അഞ്ചാം പ്രതി എം.ജെ രഞ്ജു കൂടി പിടിയിലായ ശേഷമായിരിക്കും രാഹുലിനെ വിളിപ്പിക്കാന്‍ സാധ്യത. പത്തനംതിട്ട എ ഗ്രൂപ്പിലെ പ്രമുഖനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ രഞ്ജു നിലവില്‍ ഒളിവിലാ പോലീസിന്റെ നിഗമനം.
ആദ്യത്തെ ചോദ്യം ചെയ്യലില്‍ പോലീസിന് രാഹുല്‍ നല്കിയ മറുപടികള്‍ മറ്റ് പ്രതികളുടെ മൊഴിയുമായി ചേര്‍ത്തുവെച്ച് പരിശോധിക്കും. പൊരുത്തക്കേടുകളുണ്ടായാല്‍ വീണ്ടും ചോദ്യം ചെയ്തേക്കും. രഞ്ജു പിടിയിലാകുന്നതോടെ വീണ്ടും രാഹുലിന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
രഞ്ജുവില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പൊലീസിന് അറിയാനുണ്ട്. ഒപ്പം രഞ്ജു നാലാം പ്രതി വികാസ് കൃഷ്ണന് വ്യാജ കാര്‍ഡുണ്ടാക്കാന്‍ പണം നല്‍കിയതിന്റെ ഉറവിടവും പൊലീസ് സമാന്തരമായി അന്വേഷിക്കുന്നുണ്ട്. രാഹുലിന്റെ വിശ്വസ്തരില്‍ ഒരാള്‍ക്കൂടിയായ രഞ്ജുവിന്റെ പണമിടപാടില്‍ രാഹുലിന്റെ സാന്നിധ്യമുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക