മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ബൗളര്‍മാരിലൊരാളായ മുഹമ്മദ് ഷമി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് ഷമിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് വാര്‍ത്തകള്‍ പരക്കുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മുഹമ്മദ് ഷമി മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അടുത്തിടെ ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രം ഷമി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് താരം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരാന്‍ തുടങ്ങിയത്. അതുപോലെ ബിജെപി നേതാവ് അനില്‍ ബലൂനിയുടെ ഡല്‍ഹിയിലെ വസതിയില്‍ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിലും മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു.
ഈ ചടങ്ങില്‍ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയില്‍ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ഉത്തരവിട്ടിരുന്നു. അടുത്തിടെ ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് ശേഷം പ്രധാനമന്ത്രി മോദി ഡ്രസിംഗ് റൂമില്‍ വച്ച് ഷമിയെ ആലിംഗനം ചെയ്തതുമെല്ലാം ഈ അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക