ജയ്പുര്‍: രാജസ്ഥാനില്‍ മകളെ കഴുത്തറുത്തതിന് ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന് പിതാവ്. ചൊവ്വാഴ്ച പാലി ജില്ലയിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. 32കാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവ്ലാല്‍ മെഗ്വാള് എന്നയാളെ പോലീസ് തിരയുകയാണ്. കഴിഞ്ഞ 12 വര്‍ഷങ്ങളായി ശിവ്ലാല്‍ കുടുംബവുമായി പിരിഞ്ഞ് പാലിയിലാണ് താമസം. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസിക്കുന്നത്.
വിവാഹിതയായ മൂത്ത മകള്‍ നിര്‍മ (32) ആണ് കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണമെന്ന് മേഘ്വാള് വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നിര്‍മയും സഹോദരിയും എത്തിയപ്പോള്‍ ഇവര്‍ പിതാവിനെ കണ്ടുമുട്ടി. തുടര്‍ന്ന് മെഗ്വാള് ഒരുസ്ഥലം വരെ പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു.
ഇളയെ സഹോദരിയോട് തന്നെ കാത്ത് നില്ക്കാന് ആവശ്യപ്പെട്ട നിര്‍മ, പിതാവിനൊപ്പം മറ്റൊരു സ്ഥലത്ത് പോയി. അവിടെ വച്ച് നിര്‍മയുടെ കഴുത്ത് മുറിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച് ഇയാള്‍ നിര്‍മയെ കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും നിര്‍മയെ കാണാത്തതിനെ തുടര്‍ന്ന് ഇളയ സഹോദരി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഗ്രാമവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക