കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് നിർണായക ദിനം. കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താനാണ് ശ്രമം.
കസ്റ്റഡിയിലെടുത്ത ഫോണിൽ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും.
അതേസമയം, പൊലീസിന്റെ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറെന്ന് ആറുവയസുകാരിയുടെ അച്ഛൻ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണസംഘം വിളിപ്പിച്ചിട്ടുണ്ട്. അവരുടെ മുമ്പാകെ ഹാജരാകും. തന്റെ പഴയ ഫോൺ ആണ് കൊണ്ടുപോയത്. കുട്ടികള്‍ ഫോണില്‍ കളിക്കുന്നതിനാലാണ് ഫോണ്‍ മാറ്റിവെച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ ലഭിക്കട്ടേയെന്നും തെളിവുണ്ടെങ്കില്‍ കൊണ്ടുവരട്ടെയെന്നും തന്നെയും നഴ്സ് സംഘടനയെയും ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും ഹജാരാകുമെന്നും കുട്ടിയുടെ പിതാവ് അറിയിച്ചു. ഫ്ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത് പഴയ ഫോണാണെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയുടെയും അച്ഛന്റെയും നമ്പര്‍ കുട്ടിക്ക് അറിയാം വിദേശത്തുള്ള സഹോദരന് നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സാധരണ നടപടിക്രമമെന്ന നിലയിലാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക