പൊതുപരീക്ഷകളിലെ മൂല്യനിർണയത്തെ വിമർശിച്ചുള്ള ശബ്ദരേഖ പുറത്തുവന്നതിൽ വിശദീകരണം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് രംഗത്ത്. അധ്യാപകരോട് സംസാരിച്ച വിഷയങ്ങൾ ആരോ ചോർത്തി നൽകിയെന്നും തീരുമാനങ്ങൾ എന്ന നിലയ്ക്കല്ല സംസാരിച്ചതെന്നും ആണ് അദ്ദേഹം നൽകുന്ന വിശദീകരണം.
എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായുള്ള ശിൽപശാലയിലായിരുന്നു മൂല്യനിർണയം സംബന്ധിച്ച് എസ് ഷാനവാസിന്റെ വിമർശനം. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായത്തെ തള്ളിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടിയും രംഗത്ത് വന്നിരുന്നു.
ആഭ്യന്തര യോഗത്തിൽ പറയുന്നത് സർക്കാർ നയമല്ല. തോൽപ്പിച്ച് യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുന്നത് ലക്ഷ്യമല്ല. എല്ലാവരെയും ഉൾക്കൊള്ളിച്ച് ഗുണമേന്മ വർധിപ്പിക്കുന്നതാണ് സർക്കാർ ലക്ഷ്യമെന്നും ആണ് മന്ത്രി പറഞ്ഞത്.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. A പ്ലസ് ഗ്രേഡും A ഗ്രേഡും ഒക്കെ നിസ്സാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ. 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. അതിനുശേഷം ഉള്ള മാർക്ക് നേടി എടുക്കേണ്ടതാണെന്നായിരുന്നു പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക