തിരുവനന്തപുരം: ദിവസവും ഒമ്പത് കോടി രൂപ വരുമാനം നേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്.ടി.സി. ഇപ്പോള്‍ പ്രതിദിനം ലഭിക്കുന്ന ഏഴു മുതല്‍ എട്ടു കോടിവരെയുള്ളത് ഒമ്പത് കോടിയിലെത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ ലക്ഷ്യം നേടാനുള്ള നിര്‍ദേശം വിവിധ യൂണിറ്റ് മേധാവികള്‍ക്ക് നല്കി.
യാത്രക്കാരേറെയുള്ള റൂട്ടുകളിലാകും ബസുകള്‍ ഇനി കുടുതലായി ക്രമീകരിക്കുക. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാകും അധിക സര്‍വീസ്. യാത്രക്കാരില്ലാതെ, ബസുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി ഓടുന്നത് അവസാനിപ്പിക്കും. ട്രിപ്പ് മുടക്കവും സര്‍വീസ് റദ്ദാക്കലും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
വീഴ്ചവരുത്തുന്നവര്ക്കെതിരേയുള്ള കൃത്യമായ റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലധികാരികള്‍ നല്‍കുകയും വേണം. ഓണ്‍ലൈന്‍ റിസര്‍വേഷനുള്ള സര്‍വീസുകള്‍ റദ്ദാക്കരുതെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ പകരം ബസ് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
കെ.എസ്.ആര്.ടി.സി.യുടെ വരുമാനത്തിന്റെ 90 ശതമാനവും ഇപ്പോള്‍ ടിക്കറ്റിലൂടെയാണ്. ചെലവുചുരുക്കി, കാര്യക്ഷമമായി സര്‍വീസ് നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജനറല്‍ മാനേജര്‍മാരായി മൂന്ന് കെ.എ.എസുകാരെയും ചീഫ് ഓഫീസില്‍ ജനറല്‍ മാനേജരായി(പ്രോജക്ട്സ്) മറ്റൊരു കെ.എ.എസ്. ഓഫീസറെയും നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക