ചെന്നൈ: തെക്കന്‍ തമിഴ്നാട്ടിലെ പ്രളയക്കെടുതിയെ തുടര്‍ന്ന് 23 ട്രെയിനുകള്‍ ഇന്ന് പൂര്‍ണമായി റദ്ദാക്കി. റദ്ദാക്കിയവയില്‍ കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിനുകളുമുണ്ട്. അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തിരുനെല്‍വേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ ഇന്ന് മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ.
ഇന്ന് 13 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. 190 മൊബൈല്‍ മെഡിക്കല്‍ യുണിറ്റുകള്‍ സജ്ജമാണ്. അതേസമയം, ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ശ്രമവും തുടരുകയാണ്. ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒന്നര ദിവസം പിന്നിട്ടു. തിരുനെല്‍വേലി, തൂത്തുക്കൂടി ജില്ലകളില്‍ ഇന്ന് പൊതു അവധിയും തെങ്കാശി , കന്യാകുമാരി ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയത്തില്‍ അടിയന്തര യോഗം വിളിച്ച് ഗവര്‍ണര്‍ ആര്.എന്‍.രവി കേന്ദ്ര ഏജന്‍സികളുടെയും സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥറുടെയും യോഗം രാവിലെ രാജ്ഭവനില്‍ ചേരും. ഇന്ത്യ മുന്നണി യോഗത്തിനായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഡല്‍ഹിയിലേക്ക് പോയതിന് പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക