ക്രിസ്തുമസിനും ന്യൂയറിനും ഒക്കെ കേക്ക് ഉണ്ടാക്കി വിൽപ്പന നടത്തുന്നവർ സൂക്ഷിച്ചോളൂ. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് ഇല്ലാതെയാണ് നിങ്ങൾ കേക്ക് ഉണ്ടാക്കി വിൽക്കുന്നത് എങ്കിൽ നിങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കും.
ഇത്തരത്തിൽ സുരക്ഷ ലൈസൻസ് ഇല്ലാതെ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്നത് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം സെക്ഷൻ 63 പ്രകാരം 10 ലക്ഷം രൂപ വരെ പിഴച്ചുമത്താവുന്ന കുറ്റമാണ്. ആയതിനാൽ വീടുകളിലും മറ്റും കേക്കും ഭക്ഷ്യവസ്തുക്കളും നിർമ്മിച്ച വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള രജിസ്ട്രേഷൻ നിർബന്ധമാണെന്നും ഇല്ലാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസി കമ്മീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു.
കേക്ക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകൾ നിയമപരമാണെന്ന് ഉത്പാദകർ ഉറപ്പുവരുത്തണമെന്നും ചെറുകിട ഉത്പാദകർക്ക് സ്വമേധയാ രജിസ്ട്രേഷൻ എടുത്ത് നിയമ നടപടിയിൽ നിന്ന് ഒഴിവാകാൻ കഴിയും എന്നും അസി കമ്മീഷണർ അറിയിച്ചു. പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ ഉപഭോക്താക്കൾ വാങ്ങുമ്പോൾ ലേബൽ വിവരങ്ങൾ ഉള്ളതും കാലാവധി രേഖപ്പെടുത്തിയതുമായ ഭക്ഷണസാധനങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും ഒരു കിലോ കേക്കിൽ ഒരു ഗ്രാമിൽ കൂടുതൽ ബെൻസോയിക് ആസിഡ് ഓർബിക്കാസിഡ് തുടങ്ങിയ പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം വഴിയോര കടകൾ, ഉന്തുവണ്ടിയിൽ കൊണ്ടുനടന്നുള്ള വിൽപ്പന, തെരുവ് കച്ചവടക്കാർ, പിക്കപ്പ് ഓട്ടോയിലും മറ്റുമുള്ള മത്സ്യകച്ചവടം നടത്തുന്നവർ എന്നിവർക്കെല്ലാം രജിസ്ട്രേഷൻ/ ലൈസൻസ് നിർബന്ധമാണ് എന്നും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദ്ദേശമുണ്ട്.
ഒരു വർഷത്തേക്ക് 100 രൂപ മാത്രമാണ് ഭക്ഷണസാധനങ്ങൾ നിർമ്മിച്ച വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള റജിസ്ട്രേഷൻ ലഭിക്കുന്നതിന് ഫീസായി ഈടാക്കുന്നത്. അഞ്ചുവർഷം കാലാവധി യുള്ള റജിസ്ട്രേഷൻ 500 രൂപ ഒരുമിച്ച അടച്ച് എടുക്കുവാനും സൗകര്യം ഉണ്ട്.
FoSCoS എന്ന പോർട്ടൽ വഴിയോ അക്ഷയ സെന്ററുകൾ വഴിയോ ആധാറും ഫോട്ടോയും രേഖയായി സമർപ്പിച്ച് അപേക്ഷ നൽകിയാൽ 7 ദിവസത്തിനുള്ളിൽ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിൽ സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക