തിരുവനന്തപുരം: അഞ്ച് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ. ജോലിയിൽ അലംഭാവവും ക്രമക്കേടും കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ എയു ഉത്തമൻ ,വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടർ എ. ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ പിഎസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടർ പിഎം മുഹമ്മദ് സാലിഹ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ശബരിമല ഡ്യൂട്ടി നിർവഹിക്കാതെ സ്വകാര്യ സ്കൂളിന്റെ ബസ് ഓടിക്കാൻ പോയ കുറ്റത്തിനാണ് ഡ്രൈവർ എയു ഉത്തമനെ സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസിൽ കസ്റ്റഡിയിലായ സംഭവത്തിലാണ് ഡ്രൈവർ ജെ.സുരേന്ദ്രൻ സസ്പെൻഷൻ.
മാനുവൽ റാക്ക് ഉപയോഗിച്ച് ബസിൽ സർവീസ് നടത്തി പണാപഹരണം നടത്തിയതിന് എ.ടോണിയെയും കൊച്ചുവേളി കിഴക്കേകോട്ട സർവീസിനിടെ നാല് പേരിൽ നിന്നും യാത്രക്കൂലി ഈടാക്കിയതിന് ശേഷം രണ്ട് പേർക്ക് മാത്രം ടിക്കറ്റ് നൽകിയ സംഭവത്തിൽ പിഎസ് അഭിലാഷിനെയും സസ്പെൻഡ് ചെയ്തു.
കോയമ്പത്തൂർ – കോതമംഗലം സർവീസിൽ യാത്രക്കാരന് ടിക്കറ്റ് നൽകാതെ സൗജന്യയാത്ര അനുവദിച്ചതിനാണ് പിഎം മുഹമ്മദ് സാലിഹിന് സസ്പെൻഷൻ ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക