ഗുരുവായൂർ: ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം. ധനു മാസത്തിലെ മുപ്പെട്ട് ബുധനാഴ്ചയാണ് കുചേലദിനം ആഘോഷിക്കുന്നത്. കുചേലൻ എന്ന സുദാമാവ് ദാരിദ്ര്യത്താൽ വലഞ്ഞ കുചേലൻ തന്റെ സഹപാഠിയായിരുന്ന ഭഗവാന് ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി ചെന്ന് അനുഗ്രഹം നേടിയ ദിവസമാണെന്നാണു സങ്കല്പം.
ആയിരക്കണക്കിന് ഭക്തർ അവിൽ പൊതികളുമായി കണ്ണനെ കണ്ട് തൊഴാനായി ഇന്ന് ഗുരുവായൂരിലെത്തും. ഭക്തർ സമർപ്പിക്കുന്ന അവിലിന് പുറമെ മൂന്നര ലക്ഷം രൂപയുടെ അവിൽ നിവേദ്യവും ദേവസ്വം തയ്യാറാക്കുന്നുണ്ട്.
കുചേലദിനത്തിൽ ഗുരുവായൂരിലെ വിശേഷ വഴിപാടാണ് അവില്‍നിവേദ്യം. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാൽ കുഴച്ച അവിൽ പന്തീരടി പൂജയ്ക്കും അത്താഴ പൂജയ്ക്കും ശ്രീ ഗുരുവായൂരപ്പന് നിവേദിക്കും.
കുചേല ദിനത്തില്‍ പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവക്ക് അവില് നിവേദിക്കും എന്ന പ്രത്യേകത ഉണ്ട്. ദാരിദ്ര്യം മാറുന്നതിനായി ഭക്തന്മാർ അവിലുമായി ഗുരുവായൂരപ്പനെ ദർശിച്ചു അനുഗ്രഹം നേടാറുണ്ട്.
കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനുമായി കുചേലദിനത്തിൽ അവിൽ സമർപ്പണം നടത്തുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് മഹാവിഷ്ണു പ്രധാന പ്രതിഷ്ഠയായിട്ടുള്ള മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.
രാവിലെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ സ്മരണയ്ക്കായി കഥകളി ഗായകർ കുചേലവൃത്തം കഥകളിപദങ്ങൾ ആലപിക്കും. വൈകിട്ട് 6.30ന് ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവും രാത്രി ഡോ. സഭാപതിയുടെ കുചേലവൃത്തം കഥകളിയും അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക