ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് മണിപ്പൂരില്‍ പുതിയ വേദി കണ്ടെത്താനൊരുങ്ങി കോണ്‍ഗ്രസ്സ്. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ ഉദ്ഘാടനത്തിന് മണിപ്പൂര്‍ സര്‍ക്കാര്‍ നിയന്ത്രണം വെച്ചതോടെ പുതിയ വേദി കണ്ടെത്താനൊരുങ്ങുന്നത്. തൗബലിലെ സ്വകാര്യ ഭൂമിയില്‍ ഉദ്ഘാടനം നടത്താനാണ് ആലോചന. മണിപ്പൂരില്‍ നിന്ന് തന്നെ യാത്ര തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം.
യാത്ര ആരംഭിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇത് സാധ്യമല്ലാത്തതിനാലാണ് കോണ്‍ഗ്രസ്സ് പുതിയ വേദി കണ്ടെത്തുന്നത്. തൗബലിലെ ഖോങ്ജോമിലെ യുദ്ധസ്മാരക സമുച്ചയത്തിന് സമീപമുള്ള സ്ഥലമാണ് കോണ്‍ഗ്രസ് കണ്ടിരിക്കുന്നത്.
എ.ഐ.സി.സി നേതൃത്വവുമായി വേദിയുടെ കാര്യം ചര്‍ച്ച ചെയ്തുവരികയാണെന്ന് പി.സി.സി പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര പറഞ്ഞു.അനുമതിയുമായി ബന്ധപ്പെട്ട് മണിപ്പുര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മേഘചന്ദ്ര മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഇന്നലെ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിനെ സന്ദര്‍ശിച്ചിരുന്നെങ്കിലും സംസ്ഥാനത്തെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി വലിയൊരു പരിപാടി നടത്താന്‍ സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ജനുവരി 14-ന് മണിപ്പൂരില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് 20-ന് മുംബൈയില്‍ സമാപിക്കുന്ന രീതിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക