കൊച്ചി : നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്ന് വന്ന പാലക്കാട് സ്വദേശി റഫീഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. സ്പീക്കറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു സ്വർണം കൊണ്ടുവന്നത്.
ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോൾ സ്പീക്കറിനകത്ത് സംശയാസ്പദമായ രീതിയിൽ എന്തോ ഉള്ളതായി കസ്റ്റംസ് കണ്ടെത്തി. തുടർന്ന് ഇത് പൊളിച്ചു നോക്കിയപ്പോഴാണ് 1599 ഗ്രാം സ്വർണം ഇതിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
കൂടാതെ നാല് പാക്കറ്റുകളിലാക്കി689 ഗ്രാം സ്വർണവും ശരീരത്തിലൊളിപ്പിച്ചതായി കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുടെ ഒപ്പം കൂടുതൽ പേർ ഉണ്ടോയെന്ന കാര്യത്തിൽ ഉൾപ്പെടെ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ പിടിയിലായി. 1172 ഗ്രാം സ്വർണവുമായി എടപ്പാൾ സ്വദേശി റസാഖ് ആണ് പിടിയിലായത്. കാപ്സ്യൂളുകളാക്കി ശരീരത്തിലൊളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇപ്പോൾ സ്വർണ കടത്ത് പതിവാണ്. പരിശോധനകളും അന്വേഷണവും ശക്തമാക്കുമെന്ന് കസ്റ്റംസും പൊലീസും പറയുമ്പോഴും സ്വർണക്കടത്തിന് ഒരു കുറവുമില്ല. മിക്കപ്പോഴും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസും സ്വർണം പിടികൂടാറുള്ളത്. സംശയം തോന്നി പിടികൂടുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണിത്.
കൂലിക്ക് സ്വർണം കടത്തുന്ന കാരിയർമാരെ മാത്രം പിടികൂടുകയും ഇതിനായി പണമിറക്കുന്ന പ്രധാനികളിലേക്ക് അന്വേഷണം എത്താതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോഴും നിലനിൽക്കുന്നത്. സ്വർണക്കടത്തിന് പണമിറക്കുന്നവരും ഈ സ്വർണം വാങ്ങിക്കുന്നവരും പിടിക്കപ്പെടുന്നത് അപൂർവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക