മാനന്തവാടി: മനുഷ്യ-വന്യജീവി സംഘർഷം കൂടിവരുന്ന സാഹചര്യത്തില്‍ തോൽപ്പെട്ടി വന്യജീവി സങ്കേതം അനിശ്ചിതകാലത്തേക്ക് അടച്ചു. പ്രദേശത്ത് ബേലൂർ മഗ്നയുടെ സാന്നിധ്യവും വന്യജീവി സങ്കേതം അടച്ചിടാൻ കാരണമാണെന്നാണ് വിവരം. തോൽപ്പെട്ടി അസിസ്റ്റൻറ് വൈഡ് ലൈഫ് വാർഡനാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്.
അതേസമയം, ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും മടങ്ങി വരുന്നതായി വിവരം. കേരള- കർണാടക അതിർത്തിക്കടുത്ത് ആന എത്തിയതായി വനംവകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ആന നാഗാർഹോള കടന്നിരുന്നു. എന്നാൽ ഇന്ന് പകൽ ആന തിരിച്ചെത്താൻ സാധ്യതയില്ലെന്ന് നിഗമനം ഉണ്ടായിരുന്നെങ്കിലും രാത്രിയോടെ ആന തിരിച്ചു എത്തിയേക്കുമെന്ന് ദൗത്യ സംഘം പ്രതീക്ഷിച്ചിരുന്നു. വനംവകുപ്പിന്റെ പ്രതീക്ഷ തെറ്റാതെ ആന അതിർത്തിക്കടുത്ത് എത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാൽ, ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
ട്രാക്ടര്‍ ഡ്രൈവര്‍ ആയ പടമല പനച്ചിയില്‍ അജീഷ് (45) എന്നയാളാണ് അപ്രതീക്ഷിതമായുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഫ്രെബ്രുവരി 10 ന് ജനവാസ മേഖലയിലിറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോന് എന്നയാളുടെ വീട്ടിലേക്ക് അജീഷ് ഓടി കയറുന്നതിനിടെ നില തെറ്റി അജീഷ് താഴെ വീഴുകയായിരുന്നു. പിന്നാലെ എത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടിയ ശേഷം അവിടെനിന്ന് കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വൻ പ്രതിഷേധമാണ് ഇതിനെ തുടർന്ന് വയനാട്ടിൽ അരങ്ങേറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക