കൽപ്പറ്റ: വയനാട് കാട്ടാന ആക്രമണത്തിൽ പാക്കം സ്വദേശി പോൾ കൊല്ലപ്പെട്ടതിന് പിന്നാലെ പുൽപ്പള്ളിയില്‍ അരങ്ങേറിയ പ്രതിഷേധത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. പാക്കം ഭഗവതിപറമ്പിൽ ബാബു, പാടിചിറ ഉറുമ്പിൽകരോട്ട് ഷെബിൻ തങ്കച്ചൻ, പാടിചിറ കരോട്ട് ജിതിൻ എന്നിവരാണ് പിടിയിലായത്. ന്യായവിരുദ്ധമായി സംഘം ചേരൽ, ജോലി തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമതിയാണ് അറസ്റ്റ്.
അതേസമയം വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് ചേരും. രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കലക്ട്രേറ്റിലാണ് യോഗം. കേരളത്തിലെയും കാര്‍ണാടകത്തിലേയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തേക്കും.
റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കർണാടകം കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വന്യമൃഗ ശല്യം ജില്ലയിൽ രൂക്ഷമായ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ മന്ത്രി വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദർശിച്ചിരുന്നു.
അതേസമയം, വയനാട്ടിലെ വന്യജീവി സംഘർഷത്തെ തുടർന്ന് പുതിയ സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാർ റൂം ഉൾപ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക