തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെ രാവിലെ 10.30ഓടെ പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തിൽ എത്തുക.
ഉച്ചയ്ക്ക് 2.30ന് ഉച്ചഭോജിയും പൊങ്കാല നിവേദവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തിൽ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അര്‍പ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ, സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാലിലേക്ക് എത്തും.
ക്ഷേത്രത്തിലും നഗരത്തിലുമായി രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് ആവശ്യമായ സുരക്ഷയൊരുക്കും. പൊങ്കാലയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതിലും കൂടുതൽ ഭക്തജനങ്ങൾ ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ.
ഇന്ന് ഉച്ച മുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും.
പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പാർക്ക് ചെയ്യണം. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. ടൈല്‍ പാകിയ ഫുട്പാത്തുകളില്‍ പൊങ്കാല അടുപ്പുകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശത്തിൽ പറയുന്നു. നഗരത്തിലെ റോഡുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിലക്കുണ്ട്.
മാർച്ച് 8ന് രാത്രിയിൽ കാപ്പഴിച്ച് കുടിയിളക്കിയശേഷം പുലർച്ചെ ഒരുമണിക്ക് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക