ലഖ്നോ: ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ ഹിന്ദു ആചാര പ്രകാരമുള്ള പൂജ നടത്താൻ അനുമതി നൽകിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെയുള്ള ഹരജി അലഹബാദ് ഹൈകോടതി തള്ളി. മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാമെന്ന് കോടതി അറിയിച്ചു. പള്ളി നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി സമർപ്പിച്ചത്. ഫെബ്രുവരി 15ന് വാദം പൂർത്തിയാക്കിയ ഹരജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വിധിക്കെതിരെയുള്ള തങ്ങളുടെ എതിർപ്പുകൾ മസ്ജിദ് കമ്മിറ്റി ഹരജിയിൽ അറിയിച്ചിരുന്നു. പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാർക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും സാധിക്കില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
30 വർഷമായി അവിടെ പൂജ ഉണ്ടായിരുന്നില്ല. ഇപ്പോൾ കോടതി റിസീവറെ നിയമിച്ചതിനും തൽസ്ഥിതിയിൽ മാറ്റം വരുത്തിയതിനും മതിയായ കാരണമില്ലെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ, 1993ന് ശേഷവും സംസ്ഥാന സർക്കാർ നിർദേശപ്രകാരം സി.ആർ.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയിൽ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷത്തിന്റെ വാദം. ഇരുപക്ഷത്തിന്റെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക