അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ് ഐ നിരുപാധികം മാപ്പ് പറഞ്ഞു. ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് എസ് ഐ റിനീഷ് വി ആർ നിരുപാധികം മാപ്പ് പറഞ്ഞത്. സംഭവത്തിൽ അഭിഭാഷകനോട് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് എസ് ഐ റിനീഷ് വി ആർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലം കോടതി അംഗീകരിച്ചു. എസ് ഐ ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് പത്ത് ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് പോലീസ് മേധാവിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ആലത്തൂർ എസ് ഐ റിനീഷ് വി ആറിനെതിരെ അഭിഭാഷകനായ അക്യുബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ എസ് ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി വിമർശനം ഉനയിച്ചതിന് പിന്നാലെയാണ് നിരുപാധികം മാപ്പുപറഞ്ഞുകൊണ്ട് എസ്ഐ പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ വാഹനം വിട്ടുനൽകാനുള്ള കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനായ സുഹൈലിനോട് എസ്ഐ റിനീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ നടപടി ജനങ്ങളോട് മോശമായി പെരുമാറരുത് എന്ന് വ്യക്തമാക്കികൊണ്ടുള്ള കോടതി മാർഗരേഖയ്ക്ക് വിരുദ്ധമാണ് എന്ന് വ്യക്തമാക്കി കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ കേസും എടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ എസ് ഐ റിനീഷ് നിരുപാധികം മാപ്പ് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക