സ്ത്രീകൾക്ക് സന്തോഷവാർത്തയുമായി ഡൽഹി സർക്കാർ. ഡൽഹിയിൽ 18 കഴിഞ്ഞ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി അതിഷി മാർലെനയാണ് നടത്തിയത്.
വിദ്യാഭ്യാസത്തിനാണ് ഡൽഹി സർക്കാർ മുൻഗണന നൽകുന്നത് എന്നും 2015 മുതൽ സംസ്ഥാനത്ത് 22,711 പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചതായും ഈ വർഷം വിദ്യാഭ്യാസത്തിന് 16,369 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. സമ്പന്ന കുടുംബത്തിലെ കുട്ടി സമ്പന്നനും ദരിദ്രകുടുംബത്തിലെ കുട്ടി ദരിദ്രനും ആകുന്ന രാമരാജ്യ സങ്കല്പത്തിന് തികച്ചും വിരുദ്ധമായ അവസ്ഥയാണ് ഇതുവരെയും സംസ്ഥാനത്ത് നിലനിന്നിരുന്നത് എന്നും ധനമന്ത്രി പറഞ്ഞു.
ഡൽഹിയിലെ ആരോഗ്യ മേഖലയ്ക്ക് മാത്രമായി 8,685 കോടി രൂപ വലയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സർക്കാർ ആശുപത്രികൾക്ക് 6,215 കോടി രൂപ ലഭിക്കും എന്നും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിർമ്മാണത്തിനുമായി 400 കോടി രൂപയും സർക്കാർ ആശുപത്രികളിൽ അവശ്യമരുന്നുകൾ ലഭിക്കുന്നതിനായി 658 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധികൾ ഉള്ള ഡൽഹി നിവാസികൾ നേരത്തെ ആൺമക്കളെ സ്വകാര്യ സ്കൂളുകളിലേക്കും പെൺമക്കളെ സർക്കാർ സ്കൂളുകളിലേക്കും ആണ് അയച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ അവസ്ഥ മാറിയെന്നും ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾ ഐഐടി, നീറ്റ് പരീക്ഷകളിൽ വിജയിക്കുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക