ന്യൂഡൽഹി: വനിത ദിനത്തിൽ രാജ്യത്തെ ഗാർഹിക സിലിണ്ടറിന് 100 രൂപ കുറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമത്തിലൂടെയാണ് പാചകവാതക സിലിണ്ടറിന്റെ വില കുറച്ച വിവരം മോദി അറിയിച്ചത്. ഇത് കുടുംബങ്ങളുടെ സാമ്പത്തികഭാരം കുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തീരുമാനം സഹായകമാകുമെന്ന് മോദി പറഞ്ഞു.
പാചക വാതകം കൂടുതൽ താങ്ങാൻ കഴിയുന്നതായി മാറ്റുന്നതിലൂടെ, കുടുംബങ്ങളുടെ ക്ഷേമത്തെ പിന്തുണയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും ബി ജെ പി സർക്കാർ ലക്ഷ്യമിടുന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവർക്ക് ‘ജീവിതം എളുപ്പം’ ഉറപ്പാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമായാണ് തീരുമാനമുണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണകമ്പനികൾ വീണ്ടും കൂട്ടിയിരുന്നു. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില 25 രൂപയാണ് ഉയർത്തിയത്. ഇതോടെ സിലിണ്ടറിന്റെ നിരക്ക് പുതിയ റെക്കോഡിലെത്തിയിരുന്നു. ഇതിന് മുമ്പ് ആഗസ്റ്റിലാണ് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തിയത്. അന്ന് സിലിണ്ടറൊന്നിന് 200 രൂപ കുറക്കുകയാണ് ചെയ്തത്. നാരി ശക്തിക്കും പ്രയോജനം ഉണ്ടാകുന്ന തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കേന്ദ്രം നാല് ശതമാനം ആയി ഉയർത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎയുടെ അധിക ഗഡുവും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നസ് റിലീഫും (ഡിആര്‍) അനുവദിക്കുന്ന ഉത്തരവിന് മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. 2024 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക