കൊച്ചി: മുൻ സോഷ്യൽ മീഡിയ മാനേജർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി നടനും ഹാസ്യതാരവുമായ ബിനു അടിമാലി. തനിക്കെതിരെ വന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നടൻ പറയുന്നത്. ആരോപണങ്ങൾ കേട്ട് താൻ ഞെട്ടിപ്പോയെന്നും വിഷമമായെന്നും ബിനു അടിമാലി ഒരു അഭിമുഖത്തിൽ പറഞ്ഞു.
റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നു ക്യാമറ തല്ലിതകർത്തുവെന്നുമാണ് സോഷ്യൽ മീഡിയ മാനേജരും ഫൊട്ടോഗ്രാഫറുമായ ജിനേഷിൻറെ ആരോപണം. ബിനുവിനെതിരായ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും നെഗറ്റീവ് കമൻ്റുകൾക്കും കാരണം താനാണെന്ന് പറഞ്ഞാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിച്ചത്. ബിനുവിനെതിരേ ജിനേഷ് പോലീസിൽ പരാതിയും നൽകിയിരുന്നു.
കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ബിനു അടിമാലി പോയതും മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ചതും ചീത്തപ്പേര് മാറി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിച്ചിരുന്നു.
“ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വെച്ച് ഒരാളെ ആക്രമിച്ച്, അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച വ്യക്തിയെ പിന്നെ ആ ചാനൽ പരിപാടിക്ക് എടുക്കുമോ. ആ മാനസികാവസ്ഥയിൽ കോമഡി ചെയ്യാൻ കഴിയുമോ. കഴിഞ്ഞ ദിവസം കൂടി ചാനലിൽ പരിപാടി ചെയ്തു. അത്രയും ഭയാനകമായ പ്രശ്നം നടന്നെങ്കിൽ ആ ചാനൽ എനിക്കെതിരെ കേസ് എടുക്കില്ലേ” ബിനു ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക