അനധികൃത സ്വത്ത് സംവാദന കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടമായ കെ പൊന്മുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകിട്ട് രാജ്ഭവനിൽ വച്ചായിരുന്നു പൊന്മുടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മറ്റ് മന്ത്രിമാരും പങ്കെടുത്തു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊന്മുടിക്ക് ശിക്ഷ വിധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആർ എൻ രവിക്ക് ശുപാർശ നൽകിയിരുന്നു. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയില്ലെന്ന് കാണിച്ച് ഗവർണർ ഈ ശുപാർശ നിരസിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ ഡിഎംകെ സുപ്രീംകോടതിയെ സമീപിക്കുകയും ഒരു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി ഗവർണർക്ക് താക്കീത് നൽകുകയും ചെയ്തതോടെ ഗവർണർ പൊന്മുടിക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
ഇന്ന് രാവിലെയാണ് രാജ്ഭവൻ പൊന്മുടിക്ക് സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവിറക്കിയത്. ഇതിനെ തുടർന്ന് വൈകീട്ട് പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക