ചൂട് വർദ്ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും വർദ്ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 101.49 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ചൂട് വർദ്ധിച്ചതോടെ വൈകുന്നേരങ്ങളിൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചതാണ് ഉപഭോഗം കൂടാൻ കാരണമായതെന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്. 85.76 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്നും വാങ്ങിയത്.
100 ദശലക്ഷം യൂണിറ്റിന് മുകളിലാണ് തുടർച്ചയായ രണ്ടാഴ്ചകളിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതാണ് ഇന്നലെ വീണ്ടും വർദ്ധിച്ചത്. ഇതിനുമുൻപ് 101.13 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് മാർച്ച് 21ന് റെക്കോർഡ് വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയിരുന്നു. ഇതും കടന്ന് 101.49 ലക്ഷം യൂണിറ്റായി ഇന്നലെ വൈദ്യുതി ഉപഭോഗം.
13.74 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനം. ആഭ്യന്തര ഉൽപാദനം ഉപയോഗം വർധിക്കുന്നതിന് അനുപാതികമായി മാത്രം വർദ്ധിപ്പിച്ചാൽ മതിയെന്നും ബാക്കിവരുന്ന ജലം കരുതലായി സംഭരിക്കാനും ആണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ വൈകുന്നേരം ഉപഭോഗം പ്രതിസന്ധി ഉണ്ടാക്കുന്നതിനാൽ ഇതു മറികടക്കണമെങ്കിൽ പവർ എക്സ്ചേഞ്ചിൽ നിന്നും വൈദ്യുതി ഉയർന്ന വില നൽകി വാങ്ങേണ്ടി വരുമെന്നും മിക്കപ്പോഴും 12 രൂപയ്ക്ക് മുകളിലാണ് ഒരു യൂണിറ്റ് വൈദ്യുതിക്ക് നൽകേണ്ടിവരുന്നത് എന്നും ഇതിലൂടെ വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്നും കെഎസ്ഇബി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക