തിരുവനന്തപുരം: കേരള തീരത്ത് ‘കള്ളക്കടൽ’ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (02-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ വേഗത സെക്കൻഡിൽ 05 സെന്റീ മീറ്ററിനും 20 സെന്റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടക്കാല മഴയെത്തുമെന്ന് റിപ്പോർട്ട്. ഏപ്രിൽ നാലുവരെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധനാഴ്ചവരെ തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മഴയ്ക്കു സാാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണു മഴയെത്തുക. ഏപ്രിൽ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും അഞ്ചിന് കോട്ടയത്തും ആലപ്പുഴയിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
നേരത്തെ ഏപ്രിൽ അഞ്ചുവരെ 12 ജില്ലകളിൽ ഉയർന്നതാപനിലയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക