തന്റെ സുഹൃത്തും അഭിനേതാവുമായിരുന്ന മരണപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന വിനോദിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ ആദരാഞ്ജലി അർപ്പിച്ചത്. “സുഹൃത്തും അഭിനേതാവും ആയിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ” എന്നാണ് വിനോദിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
നടൻ ആകണമെന്ന ആഗ്രഹം ചെറുപ്പം മുതൽ തന്നെ കൊണ്ടു നടന്ന വിനോദ് ജോലി സമയങ്ങൾക്കിടയിലും അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്താത്ത വ്യക്തിയായിരുന്നു.14 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള വിനോദ് മോഹൻലാലിനൊപ്പം 5 ചിത്രങ്ങളിലാണ് വേഷമിട്ടത്.
സഹപാഠിയും സംവിധായകനുമായ ആഷിക് അബു സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ വിനോദ് മോഹൻലാലിനൊപ്പം മിസ്റ്റർ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, ഒപ്പം, പുലിമുരുകൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സിനിമ മേഖലയിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും സജീവമായിരുന്ന വിനോദ് ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കൊല്ലപ്പെടുന്നത്.
തൃശ്ശൂരിനും വടക്കാഞ്ചേരി സ്റ്റേഷനും ഇടയിലുള്ള വെളപ്പായയിൽ വച്ച് എറണാകുളം-പട്ന എക്സ്പ്രസ്സിൽ ടിക്കറ്റ് ചോദിച്ചതിന്റെ പേരിൽ ഓടുന്ന ട്രെയിനിൽ നിന്ന് വിനോദിനെ ഒഡീഷ സ്വദേശിയായ രജനീകാന്ത് പുറത്തേക്ക് തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക