തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ഇന്നേക്ക് പത്ത് മാസം കഴിഞ്ഞിട്ടും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചതിന്റെ മൂന്നിലൊന്ന് സൗജന്യ കണക്ഷൻ പോലും വിതരണം ചെയ്യാൻ കഴിയാതെ കെ ഫോൺ. വാണിജ്യ കണക്ഷൻ ഉൾപ്പടെ വരുമാന വര്‍ദ്ധനവിനേര്‍പ്പെടുത്തിയ സംവിധാനങ്ങൾക്കും പ്രതീക്ഷിച്ച വേഗമില്ല. പ്രതിദിനം 1000 കണക്ഷൻ ലക്ഷ്യമിട്ടെങ്കിലും പത്ത് മാസത്തിനിടെ ഇതുവരെ വെറും 4102 കണക്ഷൻ മാത്രമാണ് നൽകിയത്. ഡാക് കേബിൾ വാടകയും പ്രതീക്ഷിച്ചതിന്റെ പകുതി മാത്രമാണ് കിട്ടുന്നത്.
കേരളത്തിൽ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അത് പിന്നീട് ആദ്യഘട്ടത്തിൽ 14000 എണ്ണമെന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീര്‍ക്കാൻ പോലും കെ ഫോണിന് കഴിഞ്ഞ പത്ത് മാസമായി കഴിഞ്ഞിട്ടില്ല. കരാറെടുത്ത കേരളാ വിഷന്റെ വീഴ്ചയെന്ന് കെ ഫോണും കിട്ടിയ ലിസ്റ്റ് കെവൈസി ഒക്കുന്നത് പോലുമായിരുന്നില്ലെന്ന് കേരള വിഷനും വ്യക്തമാക്കുന്നു. ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ ലഭിച്ചതായി അവകാശപ്പെട്ട കെ ഫോൺ ഇന്ന് വരെ അധികം നൽകിയത് വെറും 3199 കണക്ഷൻ മാത്രമാണ്. 30438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21072 ഓഫീസുകളിൽ മാത്രമാണ് നിലവിൽ കെ ഫോൺ കണക്ഷൻ ഉള്ളത്.
ഈ വര്‍ഷം മുതൽ പദ്ധതി ചെലവും പരിപാലന തുകയും കിഫ്ബി വായ്പ തിരിച്ചടവും അടക്കം ഭീമമായ തുക വേണം പിടിച്ച് നിൽക്കാൻ. താരിഫ് നിശ്ചയിച്ച് പ്രതിദിനം ആയിരം വാണിജ്യ കണക്ഷൻ നൽകി തുടങ്ങാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇത് വരെ പത്ത് മാസം കൊണ്ട് ആകെ കൊടുത്തത് 4102 എണ്ണം മാത്രം. ഇന്റര്‍നെറ്റ് ഉപഭോഗം കൂടുതലുള്ള 3000 വൻകിട സ്ഥാപനങ്ങൾ പദ്ധതിയിട്ടതിൽ 36 എണ്ണം മാത്രമാണ് ഇപ്പോഴും കെ ഫോണിന്റെ ലിസ്റ്റിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക