പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി സിബിഐ സംഘം. കഴിഞ്ഞ ദിവസം പൂക്കോട് വെജിനറി കോളേജിൽ എത്തിയ സിബിഐ ഉദ്യോഗസ്ഥർ സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ കുളിമുറിയും എല്ലാം പരിശോധിച്ചു.
സിബിഐ സംഘത്തിൽ ഡൽഹിയിൽ നിന്നുള്ള നാല് പേർക്ക് പുറമേ മലയാളിയായ ഒരു ഉദ്യോഗസ്ഥനും ഉൾപ്പെട്ടിരുന്നു. അന്വേഷണ സംഘത്തിന്റെ ഭാഗമാകുന്നതിനായി അടുത്ത ദിവസം മുതൽ കൂടുതൽ പേർ എത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ന് സിദ്ധാർത്ഥന്റെ ബന്ധുക്കളോട് വയനാട്ടിൽ എത്താൻ സിബിഐ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്.
സിദ്ധാർത്ഥന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സിബിഐ മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കും. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പൂക്കോട് സർവ്വകലാശാലയിൽ സിറ്റിംഗ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷൻ വരുന്ന അഞ്ചുദിവസം പൂക്കോട് സർവ്വകലാശാലയിൽ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക