ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളി. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് കവിതയുടെ ഇടക്കാല ജാമ്യ ഹർജി തള്ളിയത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുമായും ഡൽഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഗൂഢാലോചന നടത്തി എന്നും നേതാക്കൾക്ക് നൂറുകോടി രൂപ കവിത പകരമായി കൈമാറി എന്നുമായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ.
2021 നവംബർ 17നാണ് ഡൽഹി സർക്കാറിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യ വില്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനുള്ള നയം പ്രാബല്യത്തിൽ വന്നത്. ഇത്തരത്തിൽ മദ്യ വില്പനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ട് എന്ന ആരോപണം അന്വേഷിക്കാൻ ലഫ്റ്റനന്റ് ഗവർണറായി വി കെ സക്സേന ചുമതലയേറ്റത്തിന് പിന്നാലെ നിർദ്ദേശം നൽകുകയായിരുന്നു.
ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് നടന്നുവെന്ന് കാണിച്ച് സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകുകയും കൂടി ചെയ്തതോടെ കേസ് രജിസ്റ്റർ ചെയ്യുകയും മദ്യനയം വിവാദം സൃഷ്ടിച്ചതോടെ കഴിഞ്ഞവർഷം ജൂലൈ 31ന് ഇത് പിൻവലിക്കുകയും ചെയ്തിരുന്നു. ലൈസൻസ് സ്വന്തമാക്കിയവർക്ക് ടെൻഡർ നടപടികൾക്ക് ശേഷം സാമ്പത്തിക ഇളവുകൾ അനുവദിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാമ്പത്തിക ഇടപാടുകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ആം ആദ്മി പാർട്ടി ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഉപയോഗിച്ചും എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ആരോപണം ഉന്നയിക്കുന്നുണ്ട്. ബിആർഎസ് നേതാവ് കെ കവിതയും ഇടപാടുകളിൽ ഭാഗമായിരുന്ന ‘സൗത്ത് ഗ്രൂപ്പ്’ എന്ന് വിശേഷിപ്പിക്കുന്ന വ്യവസായ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക