കോഴിക്കോട്: ഒരുമാസം നീണ്ട പുണ്യ വ്രതത്തിനൊടുവിൽ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഇസ്ലാംമത വിശ്വാസികൾ ഒരുങ്ങുന്നു. റമദാനിൽ നേടിയ ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുക. റമദാൻ 29 ആയ ഇന്ന് മാസപ്പിറ നിരീക്ഷിക്കാൻ വിവിധയിടങ്ങളിൽ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ന് റമദാൻ മുപ്പതും പൂർത്തിയാക്കി ഗൾഫ് രാജ്യങ്ങൾ പെരുന്നാളിലേക്ക് നീങ്ങുകയാണ്. ഒമാനിൽ ഇന്ന് മാസപ്പിറയുടെ അടിസ്ഥാനത്തിലാകും പെരുന്നാൾ പ്രഖ്യാപനം നടക്കുക.
റമദാൻ വ്രതാനുഷ്ടാനം പോലെ വിശ്വാസികൾക്ക് പെരുന്നാൾ ആഘോഷവും പ്രധാനമാണ്. പെരുന്നാൾ ദിനത്തിൽ പുതു വസ്ത്രങ്ങൾ വാങ്ങുന്നതടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. ഇതോടെ പെരുന്നാൾ വിപണിയും ഉണർന്നിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ള ആളുകളും പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാൻ കോഴിക്കോട് മിഠായി തെരുവിലെ ഉൾപ്പെടെ പെരുന്നാൾ വിപണിയിൽ വന്നിട്ടുണ്ട്.
ഇന്ന് മാസപ്പിറ കണ്ടാൽ നാളെ വിശ്വാസികൾ പെരുന്നാളാഘോഷത്തിൽ മുഴുകും. ഇല്ലെങ്കിൽ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാകും കേരളത്തിൽ പെരുന്നാൾ ആഘോഷിക്കുക.
തിങ്കളാഴ്ച ഗൾഫിലെവിടെയും മാസപ്പിറ കാണാത്തതിനെ തുടർന്ന് ഇന്ന് റമദാൻ മുപ്പതാം നോമ്പും പൂർത്തിയാക്കി വിശ്വാസികൾ പെരുന്നാളിലേക്ക് നീങ്ങുന്നത്. ഗൾഫിൽ എല്ലാ ഇടങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക