ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ രേവണ്ണക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണസംഘം. അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് അയച്ച സമൻസ് മടങ്ങിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി.
അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാക്കാൻ ഏഴു ദിവസത്തെ സമയം പ്രജ്വല് ആവശ്യപ്പെട്ടിരുന്നു എങ്കിലും പോലീസ് ഇത് നിരസിച്ചിരുന്നു. സമൻസ് മടങ്ങിയതിനു പിന്നാലെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷൻ വിഭാഗത്തിന് ലുക്ക് ഔട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും ഹാസൻ എംപിയുമായ പ്രജ്വല് രേവണ്ണ രാജ്യത്തിനു പുറത്തായതിനാൽ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കുകയും അന്വേഷണ സംഘത്തിന്റെ സമന്സിന് മറുപടി തന്റെ അഭിഭാഷകർ മുഖേന നൽകുമെന്നും അറിയിച്ചിരുന്നു. കർണാടക പോലീസ് രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കാൻ നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഇത്തരത്തിൽ പ്രജ്വല് സമൂഹം മാധ്യമങ്ങളിൽ ട്വീറ്റ് പങ്കുവെച്ചത്.
എംഎൽഎയും മുൻമന്ത്രിയുമായ പിതാവ് എച്ച് ഡി രേവണ്ണക്കും നടപടിയുടെ ഭാഗമായി അന്വേഷണസംഘം സമൻസ് അയച്ചിരുന്നു. പ്രജ്വല് രേവണ്ണയും പിതാവ് എച്ച് ഡി രേവണ്ണയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന മുൻ വീട്ടുജോലിക്കാരിയുടെ പരാതിയിൽ ഹസനിലെ ഹോളേനരസിപുര പോലീസ് ഞായറാഴ്ചയാണ് പീഡനക്കേസ് റജിസ്റ്റർ ചെയ്തത്.
ഈ കേസിലാണ് അന്വേഷണസംഘം ഇരുവർക്കും സമൻസ് അയച്ചത്. സമൻസ് മടങ്ങിയതിനു പിന്നാലെ രേവണ്ണക്കായി അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക