കിഫ്ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഡോ ടി എം തോമസ് ഐസക്കിനെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ഐസക്കിന്റെ ചോദ്യം ചെയ്യൽ തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്.
അപ്പീൽ നൽകുന്നതിന്റെ ഭാഗമായി സോളിസിറ്റർ ജനറലിൽ നിന്ന് നിയമപദേശം തേടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. സോളിസിറ്റർ ജനറലിൽ നിന്ന് നിയമപദേശം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവധിക്കാല ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കാനും സാധ്യതയുണ്ട്. മസാല ബോണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങാൻ റിസർവ് ബാങ്ക് അനുമതി ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മസാല ബോണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഐസക്കിന്റെ ചോദ്യം ചെയ്യൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മതിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകിയത്. തോമസ് ഐസക്കിൽ നിന്നും മസാല ബോണ്ടുമായി ബന്ധപ്പെട്ട ചില ഇടപാടുകൾക്ക് വിശദീകരണം വേണമെന്ന് അറിയിച്ച കോടതി ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിശാലമായി അന്വേഷണം നടത്താമെന്നും ജസ്റ്റിസ് ടിആർ രവി വ്യക്തമാക്കിയിട്ടുണ്ട്. മെയിൽ 22ന് ഹർജി കോടതി വീണ്ടും പരിഗണിക്കും. റിസർവ് ബാങ്ക് അനുമതി ഇല്ലാതിരുന്നിട്ടും മസാല ബോണ്ട് ഉപയോഗിച്ച് ചട്ടവിരുദ്ധമായി ഭൂമി വാങ്ങിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ ഭൂമി വാങ്ങിയതിൽ തോമസ് ഐസക്കിന്റെ പങ്കിന് തെളിവുള്ളതായി അവകാശപ്പെടുന്ന ഇ ഡി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിൽ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തത തേടുന്നത് എന്ന് ആണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക