2024 ലും നരേന്ദ്രമോദി തന്നെ അധികാരത്തിൽ എത്തുമെന്ന് പ്രവചിച്ച് ഡെയിലി ഹണ്ടിന്റെ ‘ട്രസ്റ്റ് ഓഫ് ദി നേഷൻ 2024’ സർവെ ഫലങ്ങൾ. ഓൺലൈനായി സംഘടിപ്പിച്ച സർവ്വേയിൽ 77 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത്. പ്രധാന നേതാവ്, നിലവിലെ സർക്കാറിന്റെ പ്രകടനം തുടങ്ങിയവയിലെല്ലാം ഊന്നിക്കൊണ്ട് സംഘടിപ്പിച്ച സർവ്വേ ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങി 11 ഭാഷകളിലാണ് സംഘടിപ്പിച്ചത്.
സർവ്വേയിൽ 64 ശതമാനം ആളുകളും നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 21.8 ശതമാനം ആളുകൾ മാത്രമാണ് രാഹുൽ ഗാന്ധിയെ പിന്തുണച്ചത്. സർവ്വേയിൽ പങ്കെടുത്ത 63% ആളുകളും 2024 നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന് അഭിപ്രായപ്പെട്ടു.
കേരളത്തിൽ 40.8 ശതമാനം ആളുകൾ നരേന്ദ്രമോദിയെ പിന്തുണച്ചപ്പോൾ 40.5 ശതമാനം പേർ രാഹുൽ ഗാന്ധിയെ പിന്തുണച്ചു. തമിഴ്നാട്ടിൽ 44.1 ശതമാനം ആളുകൾ രാഹുൽ ഗാന്ധിയെയും 43.2% ആളുകൾ നരേന്ദ്രമോദിയെയും പിന്തുണച്ചു. 64 ശതമാനം പേർ മോദി സർക്കാറിന്റെ വിദേശകാര്യ നയങ്ങളെ പിന്തുണച്ചപ്പോൾ 53.8 ശതമാനം ആളുകൾ നിലവിലെ ഭരണകൂടത്തിന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
നരേന്ദ്രമോദി മികച്ച നേതാവായി സർവ്വേയിൽ ഭാഗമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ നിരീക്ഷിച്ചപ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ രാഹുൽ ഗാന്ധിയുമായി വലിയ വ്യത്യാസമുണ്ടാക്കാനായില്ല എന്നും നിരീക്ഷിച്ചു. 53.8 ശതമാനം ആളുകൾ മാത്രമാണ് കേന്ദ്രസർക്കാറിന്റെ ക്ഷേമ പദ്ധതികളിൽ തൃപ്തി രേഖപ്പെടുത്തിയത്.
ആകെ 7 ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രണ്ടാം ഘട്ടമായ ഏപ്രിൽ 26ന് കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ രാജ്യത്തെ 98 ലോകസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നാണ് നടക്കുന്നത്. 7 ഘട്ട വോട്ടെടുപ്പും പൂർത്തിയാക്കി ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക