തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. നാളെ രാത്രി 7.30 നാണ് വെടിക്കെട്ട് ആരംഭിക്കുക. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നീട് പാറമേക്കാവും വെടിക്കെട്ടിന് തിരി കൊളുത്തും. ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല നിർവഹിക്കുന്നത് ഒരാളാണ് എന്ന പ്രത്യേകതയും ഉണ്ട്.
ചരിത്രത്തിലാദ്യമായാണ് ഇരു വിഭാഗങ്ങളുടെയും വെടിക്കെട്ട് ചുമതല ഒരാൾ നിർവഹിക്കുന്നത്. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല ഉണ്ടായിരുന്ന മുണ്ടത്തിക്കോട് സ്വദേശി പി എം സതീശൻ ആണ് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല നിർവഹിക്കുന്നത്.
ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരംഏപ്രിൽ 19 നാണ്. ഏപ്രിൽ 20 ന് പുലർച്ചെ 3 മണിക്കാണ് പൂരത്തിന്റെ പ്രധാന ആകർഷണമായ പ്രധാന വെടിക്കെട്ട് നടക്കുക. നേരത്തെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരം 6 മീറ്റർ ആയിരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ആനയും ആൾക്കൂട്ടവും തമ്മിലുള്ള ദൂരപരിധി 50 മീറ്റർ ആയിരിക്കണം എന്ന് കാണിച്ചുകൊണ്ട് വനം വകുപ്പ് പുറത്തിറങ്ങിയ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു.
ആനയുടെ മുമ്പിലായി കുത്തുവിളക്ക് എഴുന്നള്ളിക്കുന്ന ആചാരം അനുവദിക്കുന്നു എന്ന് വ്യക്തമാക്കിയ കോടതി തീവെട്ടിയും ചെണ്ടമേളവും ഉൾപ്പെടെയുള്ളവ ഈ ദൂരത്ത് ഉണ്ടായിരിക്കരുത് എന്നും നിർദ്ദേശം നൽകിയിരുന്നു. തൃശ്ശൂർ പൂരത്തിന് മുന്നോടിയായി ഏപ്രിൽ 18ന് ആനകളുടെ ഫിറ്റ്നസ് അടക്കമുള്ള പരിശോധനകളും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക