ചിക്കൻ വില കുതിച്ചുയരുന്നു. 280 രൂപ വരെ ചിക്കന്‍ വില കൂടി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോഴി വിലയാണിത്. സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തിൽ കോഴി ഉത്പാദനം കുറഞ്ഞതും അയൽ സംസ്ഥാനങ്ങളിൽ നിന്നും കോഴിയുടെ വരവ് കുറഞ്ഞതുമാണ് വില ഇത്രയധികം വർധിക്കുന്നതിന് ഇടയാക്കിയത്.
ചൂട് വർധിച്ചതോടെ കോഴിക്കുഞ്ഞുങ്ങൾ ചത്ത് പോകുകയും തൂക്കം കുറയുകയും ചെയ്യുന്നതും ഫാമിന്റെ ഉടമകൾ ഉത്പാദനം കുറച്ചു. വെള്ളത്തിനടക്കം ക്ഷാമം വന്നതോടെ പല ഫാമുകളും കോഴി വളർത്തൽ ഗണ്യമായി കുറച്ചു. ഇതോടെയാണ് ചിക്കന്റെ വില ഇത്രയധികം കൂടിയത്. എന്നാൽ ആലപ്പുഴയിൽ താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ എടത്വാ, ചെറുതന, ചമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നിലവിൽ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
സംസ്ഥാനത്ത് കോഴി ഫാമുകളില്‍ കടുത്ത ചൂടുമൂലം കോഴികള്‍ ചത്തൊടുങ്ങുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കേരളത്തിലേക്ക് പ്രധാനമായും കോഴിയെത്തുന്ന തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പല ഫാമുകളും കടുത്ത ചൂടിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. സാധാരണയായി കേരളത്തില്‍ വില കൂടുന്ന സമയത്ത് തമിഴ്നാട്ടില്‍ കുറഞ്ഞു നില്‍ക്കുന്നതാണ് പതിവ്.
ഇത്തവണ പക്ഷേ തമിഴ്നാട്ടിലും വില ഏകദേശം കേരളത്തിലേതിനു സമാനമാണ്. അവിടെയും കടുത്ത ചൂടിനെ തുടര്‍ന്ന് ഉല്പാദനം കുറവാണ്. തമിഴ്നാട്ടിലെ നാമക്കല്‍ ആണ് കോഴി കൃഷിയുടെ കേന്ദ്രം. കേരളത്തില്‍ കോഴി ഫാമുകളുടെ എണ്ണം കൂടിയതോടെ തമിഴ്നാട്ടില്‍ നിന്നുള്ള വരവിനെ പൂര്‍ണമായി ആശ്രയിക്കേണ്ട അവസ്ഥ കുറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക