കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസ് കോടതി ജൂൺ 11ലേക്ക് മാറ്റിവെച്ചു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിയായ കെ കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസാണ് കുന്നമംഗലം കോടതി ജൂൺ 11ലേക്ക് മാറ്റിവച്ചത്.
അഭിഭാഷകർ മുഖേന കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് ഡോക്ടർമാരും 2 നേഴ്സുമാരും സമർപ്പിച്ച അവധി അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കേസ് ജൂൺ 11 ലേക്ക് കോടതി മാറ്റിവച്ചത്. കഴിഞ്ഞ ഡിസംബറിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് കോടതി പ്രതികൾക്ക് അയച്ചിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2017 നവംബർ 30ന് നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയത് എന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മെഡിക്കൽ കോളേജ് എസ് പിയായിരുന്ന കെ സുദർശനൻ മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം എടുത്ത കേസിൽ അന്വേഷണം നടത്തുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ഹർഷിനയുടെ പ്രസവശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്ന തളിപ്പറമ്പ് സൗപർണികയിൽ ഡോക്ടർ സി കെ രമേശൻ, മലപ്പുറം ചങ്കുവെട്ടി മംഗലത്ത് ഡോക്ടർ എം ഷഹന, സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തും കുഴി എം രഹന, ദേവഗിരി കളപ്പുരയിൽ കെജി മഞ്ജു എന്നിവരെ ഒന്നുമുതൽ നാലു വരെയുള്ള പ്രതികളാക്കിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക