‘നെസ്ലെ’ വിൽക്കുന്ന ബേബി ഫുഡിൽ പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണം നടത്താൻ ഇന്ത്യ നിർദ്ദേശം നൽകി. ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും വിൽക്കുന്ന ഭക്ഷ്യോൽപ്പന്നങ്ങളിൽ കൂടുതൽ അളവിൽ പഞ്ചസാര ചേർക്കുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
യൂറോപ്പിലും യുകെയിലും നെസ്ലെ വിൽക്കുന്ന സമാന ഉൽപ്പന്നവും ആയുള്ള താരതമ്യത്തിലാണ് പിന്നോക്ക രാജ്യങ്ങളോടുള്ള വേർതിരിവ് വ്യക്തമാക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യോൽപ്പന്നങ്ങളിൽ കൂടുതൽ അളവിൽ ആഡഡ് ഷുഗർ കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇക്കാര്യത്തിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിന് നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇക്കാര്യം പരിശോധിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും മറ്റും എൻജിഒ ആയ പബ്ലിക് ഐയും രാജ്യാന്തര ബേബി ഫുഡ് ആക്ഷൻ നെറ്റ്വർക്കും പുറത്തുവിട്ട റിപ്പോർട്ടിലാണ് ആശങ്കക്ക് ഇടയാക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായിട്ടുള്ളത്.
ഇന്ത്യയിൽ നെസ്ലേ വില്പന നടത്തുന്ന 15 സെറീലാക്ക് ഉൽപ്പന്നങ്ങളിലും ആഡഡ് ഷുഗർ കണ്ടെത്തിയിരുന്നു എങ്കിലു യുകെ, ജർമ്മനി പോലുള്ള രാജ്യങ്ങളിൽ ആറുമാസം പ്രായമുള്ള കുട്ടികൾക്കായി തയ്യാറാക്കിയ ഗോതമ്പ് കൊണ്ടുള്ള സെറിലാക്കിൽ ആഡഡ് പഞ്ചസാര കണ്ടെത്തിയിരുന്നില്ല. ഇന്ത്യയിൽ വിൽപ്പന നടത്തിയ സെറീലാക്ക് ഉൽപ്പന്നങ്ങളിൽ ഒരു കപ്പിൽ ശരാശരി 2.7ഗ്രാം ആഡഡ് ഷുഗർ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യയിൽ വിൽപ്പന നടത്തുന്ന സെറിലാക്കിന്റെ കവറിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ ആഡഡ് ഷുഗർ ചേർത്ത് തന്നെയാണ് തായ്ലൻഡിലും ഫിലിപ്പീൻസിലും സെറിലാക്ക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത് എങ്കിലും ഫിലിപ്പീൻസിലെ പാക്കേജിൽ അത് വ്യക്തമാക്കുകയും ചെയ്തിട്ടില്ല.
ഇന്ത്യയിൽ വിൽപ്പന നടത്തുന്ന നെസ്ലയുടെ ഉൽപ്പന്നങ്ങളിൽ ആഡഡ് ഷുഗർ അളവ് അഞ്ചുവർഷത്തിനിടെ 30% വരെ കുറച്ചു എന്നാണ് നെസ്ലെ ഇന്ത്യ നൽകുന്ന വിശദീകരണം. ഇന്ത്യയിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത് പാലിക്കേണ്ട പ്രോട്ടോക്കോൾ പ്രകാരമാണോ എന്നും അവയ്ക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലൈസൻസ് ലഭിച്ചിട്ടുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ബേബി ഫുഡ് ഉത്പാദക കമ്പനികൾ, അവയുടെ ഉൽപ്പന്നങ്ങൾ, റജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ ലഭ്യമാക്കാൻ ആവശ്യപ്പെട്ട കമ്മീഷൻ ബേബി ഫുഡിന്റെ കാര്യത്തിൽ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖയുടെ വിവരങ്ങളും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക