ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്. ഭക്തിയുടെ ഏറ്റവും ഉന്നതമായ മുഖമായിട്ടാണ് ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണത്തെ കണക്കാക്കുന്നത്. ശയനപ്രദക്ഷിണം എന്നത് ഏറ്റവും വിശിഷ്ടമായ ഒരു ആചാരമാണ്.
ക്ഷേത്രക്കുളത്തിൽ കുളിച്ച്, ക്ഷേത്രദർശനം നടത്തി ശുദ്ധിയോടെ, ഈറനുടുത്താണു ശയനപ്രദക്ഷിണം ചെയ്യുന്നത്. എന്നാൽ, ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ എന്ന നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കുന്നവർ വിരളം. പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമാണു പലർക്കും ശയനപ്രദക്ഷിണം.
ആചാര്യന്മാരുടെ അഭിപ്രായപ്രകാരം ശരീരത്തെ പൂർണമായും ഭക്തിമയമാക്കുന്ന പ്രക്രിയയാണു ശയനപ്രദക്ഷിണം. കണ്ണുകൾ അടച്ചും കൈകൾ കൂപ്പിയും നാം പ്രാർഥിക്കാൻ നിൽക്കുമെങ്കിലും മനസ്സു പൂര്‍ണമായും പ്രാർഥനയിൽ മുഴുകുന്നില്ല. ശാരീരികമായ അര്‍പ്പണം പൂർണമായി ഉണ്ടാകുമ്പോൾ മാത്രമേ പ്രാർഥന ഫലം ചെയ്യൂ. മനസ്സും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് ശയനപ്രദക്ഷിണം.
അഭീഷ്ടസിദ്ദിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണത്. ശയനപ്രദക്ഷിണത്തിലൂടെ ശരീരത്തിനു ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. ശരീരത്തിലെ ഊർജം വർധിക്കുന്നു. മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുന്നു.
ശയനപ്രദക്ഷിണത്തിലൂടെ മനസ്സും ശരീരവും ഭക്തൻ ഒരുപോലെ ഈശ്വരന് മുന്നിൽ സമർപ്പിക്കുകയാണ്. ഭഗവാന് മുന്നിൽ ഭക്തൻ ഭക്തിയോടെ സമർപ്പിക്കുന്ന കഠിന വഴിപാടുകളിലൊന്നാണ് ശയനപ്രദക്ഷിണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക