തിരുവന്തപുരം: ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചാ വിവാദം ചർച്ചയാക്കി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ഇപിയുടെ നിലപാട് പാർട്ടി യോഗത്തിൽ നേരത്തെ വിശദീകരിച്ചു. പാർട്ടി നിലപാട് വൈകീട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിക്കും. യോഗ തീരുമാനം വിശദീകരിച്ചുകൊണ്ടുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വാർത്താ സമ്മേളനം മൂന്നരയ്ക്കാണ് നടക്കുക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 12 സീറ്റ് വരെ സീറ്റ് നേടുമെന്നാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം പ്രചാരണത്തിലൂടെ മറികടക്കാൻ സാധിച്ചെന്നും യോഗം വിലയിരുത്തി. വടകരയിൽ വോട്ട് കച്ചവടം നടന്നെന്ന ആശങ്കയും യോഗത്തിൽ ചർച്ചചെയ്തു.
അതേസമയം, ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന വിശദീകരണത്തിൽ ഉറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. തനിക്കെതിരായ ആരോപണങ്ങള്‍ ഉയരുന്നത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന് വ്യക്തമാക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് വന്നതാണ് ഇ പി ജയരാജന്.
‘ഇതുവരെ ശോഭാസുരേന്ദ്രനെ നേരിൽ കണ്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മരണപ്പെട്ട സമയത്താണ് ആദ്യമായി അടുത്തുകണ്ടത്. എന്നെപോലൊരാള്‍ എന്തിനാണ് ശോഭാ സുരേന്ദ്രനോട് സംസാരിക്കണം. എനിക്ക് പണ്ടേ ശോഭാ സുരേന്ദ്രനെ ഇഷ്ടമല്ല. അവരുടെ പ്രസംഗം വളരെ മോശമാണ്. ഇതുവരെ അവരെ കാണുകയോ സംസാരിക്കുയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. ആസുത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിൽ ഉയർന്നു വരുന്ന ആരോപണങ്ങള്‍. മാധ്യമങ്ങള്‍ നിഷ്പക്ഷമായി അന്വേഷിക്കണം.’ ഇ പി ജയരാജന് ആവര്‍ത്തിച്ചു.
ബിജെപിയിലേക്ക് മാറുമെന്ന അഭ്യൂഹങ്ങളും ഇ പി ജയരാജന് തള്ളി. ‘കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ. ഞാന്‍ ബിജെപിയില്‍ പോകണോ. അല്‍പ്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിലേക്ക് പോകുമോ? അല്‍പ്പബുദ്ധികള്‍ ചിന്തിക്കും. കേരളത്തിലെ പ്രധാനപ്പെട്ട പൊതുപ്രവര്ത്തകന് അല്ലേ ഞാന്‍’ ഇതായിരുന്നു ഇ പി ജയരാജന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക