നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതിയായ അർജുന് വധശിക്ഷ വിധിച്ച് വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി. നെല്ലിയമ്പം ഇരട്ടക്കൊല കേസിലെ ഏക പ്രതിയാണ് അർജുൻ. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മോഷണശ്രമത്തിനിടെ 2021 ജൂൺ 10ന് രാത്രി നെല്ലിയമ്പം കാവടത്ത് പത്മാലയത്തിൽ റിട്ടയേർഡ് അധ്യാപകനായ കേശവനെയും ഭാര്യ പത്മാവതിയേയും നാട്ടുകാരനായ അർജുൻ ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറിയ അർജുൻ കേശവനെ ആക്രമിക്കുന്നത് കണ്ടതോടെ പത്മാവതി ഉച്ചത്തിൽ അലറുകയും ശബ്ദം കേട്ട് ദൂരെ ഉണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ഓടിയെത്തിയപ്പോഴേക്കും ഇരുവരെയും ചോരയിൽ കുളിച്ച് നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
നാട്ടുകാർ ചേർന്ന് ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. കൊലപാതകം നടത്തിയശേഷം ഒളിവിൽ പോയ അർജുനെ പിന്നീട് പോലീസ് പിടികൂടുകയും കസ്റ്റഡിയിലിരിക്കെ അർജുൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.
കേസിൽ അർജുൻ കുറ്റക്കാരൻ ആണെന്ന് കഴിഞ്ഞയാഴ്ച വിധിച്ച കോടതി വധശിക്ഷയ്ക്ക് പുറമേ വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് ആറുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക